Monday, June 7, 2010

ഗൂഗിള്‍ തീരുമാനിക്കുക!

ചില അസാങ്കേതിക കാരണങ്ങളാല്‍ ബ്ലോഗ്ഗറില്‍ ബ്ലോഗെയ്യാന്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു! എന്‍റെ അക്കൗണ്ടിന് പരസ്യം കാണിക്കാന്‍ യോഗ്യതയില്ലെന്നു പറഞ്ഞ ഗൂഗിളുമൊതലാളിയുടെ നടപടിക്കെതിരെ പ്രതിക്ഷേധിച്ചുകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ ബ്ലോഗ്ഗര്‍ ബഹിഷ്ക്കരിക്കുന്നു! എല്ലാരും ഇതേ ബ്ലോഗ്‌ വേര്‍ഡ്‌പ്രസ്സിലെ ദീ അഡ്രസ്സില്‍ കാണുക: http://idivaal.wordpress.com/പരസ്യം ഇടാനുള്ള അവകാശം നേടിയെടുക്കുന്ന വരെ ബ്ലോഗ്ഗര്‍ ബ്ലോഗ്‌ ബഹിഷ്ക്കരണം തുടരുന്നതായിരിക്കും! അവശ്യ സാധനങ്ങളായതുകൊണ്ട് http://www.google.com, http://www.gmail.com തുടങ്ങിയവ സമരത്തില്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്! ഇങ്കിലാബ് സിന്ദാബാദ്‌!

Sunday, May 16, 2010

തെങ്ങും പൂവ്!

ഒന്നുരണ്ടു പോസ്റ്റുകള്‍ കഴിഞ്ഞാല്‍ നമ്മടെ നാടന്‍ സഹ ബ്ലോഗ്ഗന്മാര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ബാല്യത്തിന്‍റെ മച്ചിന്‍പുറത്തേക്ക് ഒരെത്തിനോട്ടം! ആ ചടങ്ങ് ഞാനും തെറ്റിക്കുന്നില്ല. പക്ഷെ എന്ത് പറയാനാ? ഒന്നുരണ്ടു ഒണക്ക കൊട്ടത്തേങ്ങ അല്ലാതെ വേറൊന്നും നമ്മടെ മച്ചിന്‍പുറത്ത് കാണുന്നില്ല! ശ്ശെ! നാണക്കേടാക്ക്വോ? ഹും! എന്തെങ്ങില്വാവട്ടെ!

പണ്ടുപണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്, കൊല്ലവര്‍ഷം 1988 ഡിസംബറിലെ ഒരു തണുത്ത.. ഓ പിന്നെ! നട്ടുച്ചക്ക് കൊടും തണുപ്പല്ലേ? ആ ഏതാണ്ട് ഒരു പതിനൊന്നുമണിക്ക് നോം ഭൂജാതനായി. ആ ലോകാലിറ്റിയിലെ കാണാന്‍ കൊള്ളാവുന്ന പയ്യന്‍സ് ആയതുകൊണ്ട് അവിടത്തെ പെണ്‍പിള്ളാരൊക്കെ എന്നെ എപ്പോഴും എടുത്തോണ്ട് നടക്കുമായിരുന്നു. സത്യായിട്ടും! എന്താ എന്നെ വിശ്വാസല്ല്യെ? ഇപ്പൊ ഇങ്ങനെ ഇരിക്കണനോക്കണ്ട! പണ്ട് ഞാന്‍ ഫയങ്കര ഗ്ലാമര്‍ ആയിരുന്നു. അങ്ങനെ വിലസുന്നതിനിടെയാണ് ഞെട്ടിക്കുന്ന ആ സത്യം ഞാന്‍ അറിഞ്ഞത്! അച്ഛന്‍ എന്നെ സ്കൂളില്‍ ചേര്‍ത്താന്‍ പോണൂ! പക്ഷെ എന്തോ, ഞാന്‍ ഞെട്ടിയില്ല! പിന്നേ, വെറ്റില മുറുക്കി നടക്കണ ജോസേട്ടനെ വരെ എനിക്ക് പേടിയില്ല, പിന്നെയാണ് ഇതുവരെ കാണാത്ത ഒരു ഉസ്കൂള്!

അങ്ങനെ സ്കൂളില്‍ ചേര്‍ത്തുന്ന ദിവസമായി. അച്ഛനും ഞാനും ഓട്ടോയിലാണ് സ്കൂളിലേക്ക് പോയത്. പള്ളിസ്കൂള്‍, കപ്പല്‍ പള്ളി, എന്നൊക്കെ അറിയപ്പെടുന്ന സെന്‍റ് ജോസഫ്സ്‌ സ്കൂള്‍. ആ സ്കൂളിന്‍റെ ഒപ്പമുള്ള പള്ളി വലിയൊരു കപ്പലിന്‍റെ ആകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍റെ ഓര്‍മ ശരിയാണെങ്കില്‍ അന്നത്തെ പ്രിന്‍സിപ്പല്‍ ലോറന്‍സ് മാഷാണ്. വെളുത്തു മെലിഞ്ഞു മുടി നരച്ച് കണ്ണട വച്ചൊരു രൂപം. ഒരു വടി കൂടെ കയ്യില്‍ ഉണ്ടെങ്കില്‍ നനഞ്ഞ ട്രൗസര്‍ മാറ്റേണ്ടിവരും! പക്ഷെ അച്ഛന്‍ കൂടെയുള്ളതുകൊണ്ട് വല്ലാത്ത ധൈര്യായിരുന്നു.

ഇംഗ്ലീഷ് മീഡിയം ആയോണ്ട് എല്‍കെജിയിലേക്ക് അഡ്മിഷന്‍ കിട്ടാന്‍ ഇന്റര്‍വ്യു ഒക്കെ ഉണ്ട്. അമ്മ വീട്ടീന്ന് ഒക്കെ പഠിപ്പിച്ചു വിട്ടിരുന്നു. ഇഷ്ടപ്പെട്ട പൂവ്?: റോസ്, ആരാവണം?: ഡോക്ടര്‍ അല്ലെങ്ങില്‍ എഞ്ചിനീയര്‍, അങ്ങനെ പലതും. ചിന്തിച്ചു തീരും മുമ്പേ ചോദ്യം വന്നു. "ഇഷ്ടപ്പെട്ട പൂവേതാ?" യു നോ, ഐ വാസ്‌ വെരി ഇന്നോവേറ്റീവ് അറ്റ്‌ ദാറ്റ്‌ ഏജ്‌ ഇറ്സെല്ഫ്‌! "തെങ്ങും പൂവ്." എന്‍റെ ഉത്തരം കേട്ട് പ്രിന്‍സിപ്പലും, ക്ലെര്‍ക്കും ഞെട്ടി! "തെങ്ങും പൂവോ? അങ്ങനെ ഒരു പൂവുണ്ടോ?" "പിന്നില്ലാതെ? തെങ്ങീന്ന്‍ വീണു കെടക്കണ കണ്ടിട്ടില്ലേ?" എനിക്ക് നല്ല ഉറപ്പായിരുന്നു അച്ഛന്‍ ആദ്യായി പൂവെന്നു പറഞ്ഞു കാണിച്ചു തന്ന സാധനം അതാണെന്ന് തോന്നുന്നു. അന്ന് മുറ്റത്ത് രണ്ടു തെങ്ങുണ്ടായിരുന്നു അതില്‍നിന്നു പൊഴിഞ്ഞു വീഴുന്ന പൂക്കുലക്കതിരാണ് അന്നത്തെ എന്‍റെ സങ്കല്‍പ്പത്തിലെ പൂവ്. അടുത്ത ചോദ്യവും പ്രതീക്ഷിച്ചപോലെത്തന്നെ. "ആരാവാനാ ആഗ്രഹം?" ചെറുപ്പത്തിലെ ആരാധനാ പുരുഷന്മാര്‍ എന്ന് പറയുന്നത് അവിടെയൊക്കെ ചുമ്മാ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ചേട്ടന്മാരായിരുന്നു. പെട്ടെന്ന് വലുതാകണം എന്ന ചിന്തയില്‍ ഞാന്‍ പറഞ്ഞു: "രാഗേഷ്‌ ചേട്ടന്‍." പറഞ്ഞതില്‍ അവസാനത്തെ വാക്കങ്ങോട്ടു പുറത്തുവന്നില്ല! എല്ലാരും പിന്നേം ഞെട്ടി! മറ്റുള്ളവരെ പോലെ ആവാന്‍ ആഗ്രഹമില്ല, എനിക്ക് ഞാനാവണം എന്ന അര്‍ത്ഥത്തില്‍ അവര്‍ അതിനെ വ്യാഖ്യാനിച്ചു. ഈ ചെറുപ്രായത്തില്‍ ഇത്ര പക്വതയോ എന്നവര്‍ ചിന്തിച്ചു കാണണം. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല. അഡ്മിഷനും കിട്ടി, ഡൊണേഷനും അടച്ചു!

അഡ്മിഷനു പോയ ശുഷ്കാന്തിയൊന്നും ശരിക്കും സ്കൂളില്‍ പോവുമ്പോ ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു സത്യം! പോത്തുകളെ അറക്കാന്‍ കൊണ്ട് പോണപോലെ വണ്ടിയില്‍ പിള്ളാരെ അട്ടിയിട്ടു കൊണ്ടുപോവുന്ന ഓട്ടോ ചേട്ടന്മാര്‍. ക്ലാസ്സില്‍ പോയാല്‍ പൂതം കണക്കിരിക്കുന്ന ബേബി ടീച്ചര്‍. ഒരൊന്നൊന്നര മാസം കരച്ചിലിന്‍റെ മേളായിരുന്നു. ക്ലാസില്‍ ചെന്നാല്‍ നല്ല കോറസ് കിട്ടും. അല്ലാ? ഇവര്‍ക്ക് ഈ എല്‍കെജിയില്‍ പഠിപ്പിക്കാന്‍ ഇത്തിരി കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളാരെ വച്ചാല്‍ എന്താ കൊഴപ്പം? കൊണ്ട് പോവുന്ന വഴിക്ക്‌ ഓട്ടോയില്‍ നിന്ന് ചാടി ഓടി രക്ഷപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

വാല്‍കഷണം: എന്നെ ഇന്റര്‍വ്യൂ ചെയ്തത് നാലാം ക്ലാസില്‍ വച്ച് എന്നെ തല്ലി നേരെയാക്കിയ വര്‍ഗീസ് അചിങ്ങാടന്‍ എന്ന മാക്സ് സാറാണെന്നും അഭ്യുഹങ്ങളുണ്ട്.

Monday, March 22, 2010

ഓടിറ്റോ? ഞാന്‍ ഈ നാട്ടുകാരനല്ല!

നമ്മുടെ പ്രോജെക്റ്റില്‍ ഇപ്പൊ ടെസ്റ്റിംഗ് ആണ്. കഷ്ടകാലത്തിന് ഞാനൊക്കെ ബഗ്ഫിക്സിംഗിലും. പണ്ടൊക്കെ ബഗ്ഫിക്സിംഗ് എന്ന് പറഞ്ഞാ ചെറുപ്പത്തില്‍ എന്റെ സൈക്കിളിന്‍റെ പഞ്ചര്‍ ഒട്ടിക്കാന്‍ പോയ പോലെയായിരുന്നു. ഒട്ടിച്ചു രണ്ടു ദിവസാവുംബോളേക്കും അടുത്ത പഞ്ചര്‍! പക്ഷെ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചൊക്കെ മാറിയിരിക്കുന്നു! വളരെ ആധികാരികമായി "തള്ളാനോക്കെ" ഞാന്‍ പഠിച്ചിരിക്കുന്നു! “വെല്‍ ടണ്‍ മൈ ബോയ്‌!” ഈ നിമിഷം എനിക്കെന്നോട് തന്നെ അസൂയ തോന്നുകയാണ്. ഇപ്പോഴത്തെ ബഗ്ഫിക്സ്, പ്രോജെക്റ്റിലെ ഒരു സുഹൃത്തിന്‍റെ അഭിപ്രായപ്രകാരം രസതന്ത്രം എന്ന സിനിമയിലെ ഒരു സീന്‍ പോലെയാണത്രേ. കഥയില്‍ ആണ്‍വേഷം കെട്ടിയ മീരയെ കാണാനില്ലെന്നു കരുതി ഒരു സി.ഡി കടക്കാരനെ പോലീസ് പൊക്കും. അവസാനം അയാളെ വിട്ടയക്കുമ്പോള്‍ ലാലേട്ടനോട് ഒരു ഡയലോഗ് പറയുന്നുണ്ട്. “പോലീസിന്‍റെ ഇടി സഹിക്കാന്‍ വയ്യാതെ ഞാന്‍ ഓരോ സ്ഥലങ്ങള്‍ പറയും അവിടെക്കെല്ലാം അവര്‍ എന്നെ കൊണ്ടുപോകും. അത്രേം നേരം ഇടി കൊള്ളണ്ടല്ലോ!” എന്ന് പറഞ്ഞ പോലെ, ടെസ്റ്റിംഗ് ടീം ഒരു ബഗ് റിപ്പോര്ട്ട് ‌ ചെയ്യുമ്പോ നമ്മള്‍ പറയും: “നോണ്‍ റീപ്രോട്യുസിബിള്‍!!!” പിന്നെ അവര്‍ വ്യക്തമായ സ്റ്റെപ്പുകളോട് കൂടി അത് വീണ്ടും കുത്തിപൊക്കും. അപ്പൊ പറയും: “ഡി.ബി ഇഷ്യൂ, ഡി.ബി ടീമിന് റൂട്ട് ചെയ്യാം!” അതും നടന്നില്ലെങ്ങി, ആശാന്‍ പറയും: “ആ കോള്‍ സ്റ്റാക്ക് ഒന്നെടുത്തു ചുഴിഞ്ഞുനോക്കിക്കേ!”. “യുറേക്കാ! കണ്ടുപിടിച്ച്! ദേ യു.ഐ കോമണ്‍! ദിതത് തന്നെ! എന്നാപ്പിന്നെ അവരുടെ തലയില്‍ വെക്കാം!” കുറച്ചുകഴിഞ്ഞ് ഇതവര്‍ അവരുടെ അല്ലാ! എന്ന് പറഞ്ഞു വരുമ്പോളേക്ക് അതങ്ങു ഫിക്സ് ചെയ്‌താല്‍ സംഗതി ക്ലീന്‍! എന്നിട്ട് പറയും: “ആ ഇഷ്യൂ ഇപ്പൊ റീപ്രോട്യൂസ് ആവുന്നില്ല. ബഗ് ക്ലോസ്‌ഡ്!”.
ഇതുപോലൊരു ബഗ് ആരുടെ തലയില്‍ വെക്കും എന്ന കാര്യത്തില്‍ ഞാനും ആശാനും കുലങ്കുഷമായ ഒരു ചര്‍ച്ചയിലായിരുന്നു. അപ്പോഴാണ്‌ ഞാന്‍ പരിചയമില്ലാത്ത ആ മുഖം ശ്രദ്ധിച്ചത്. “കര്‍ത്താവേ! ഓഡിറ്റ്‌ ആണെന്നാ തോന്നുന്നേ! നിനക്ക് ക്വാളിറ്റി പോളിസി അറിയോ?” ആശാന്‍റെ ആ ചോദ്യത്തിന്നു പെട്ടെന്നായിരുന്നു എന്‍റെ മറുപടി. “പിന്നേ! വി നീട് ടു എക്സീട് ദി കസ്റമര്‍ എക്സ്പെക്റ്റേഷന്‍ എന്നല്ലേ?”, “അല്ലടെയ്‌! വേറെന്തോ ഡ്യൂ കോണ്ഫി്ടെന്‍ഷ്യാലിറ്റിയോ ഇന്‍റെഗ്രിറ്റിയോ ഒക്കെ ഉണ്ട്! ഇനി എന്നാ ചെയ്യും?” അതിനിടയില്‍ ഒരാള്‍ മൊബൈല്‍ എടുത്തു “ഹലോ! ഹലോ! കേള്‍ക്കുന്നില്ല!” എന്നൊക്കെ പറഞ്ഞു പുറത്തോട്ടു പോയി. “ശ്ശെടാ! ഇനി ആ ഐഡിയ പ്രയോഗിക്കാന്‍ പറ്റില്ല. ദേ തൊട്ടപ്പുറത്ത് ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുന്നു! എന്തേലും ചെയ്തേ പറ്റൂ!” ഞാന്‍ പ്രതീക്ഷയോടെ ആശാനെ നോക്കി! “എന്നാ നമുക്കൊന്ന് ടോയ്ലെറ്റ്‌ വരെ പോയി മുഖം കഴുകി വരാം.” “വാട്ട്‌ ആന്‍ ഇന്നോവേറ്റിവ് ഐഡിയ സര്‍ജി!” അങ്ങനെ ഞങ്ങള്‍ ടോയ്ലെറ്റിലേക്ക് വച്ചുപിടിച്ചു.
പോവുന്നവഴി ഫോണ്‍ വിളിച്ചോണ്ട് പോയ കക്ഷികളെ ഒക്കെ കണ്ടു കാര്യം പറഞ്ഞു! “ക്വാളിറ്റി പോളിസി മറന്നു പോയോണ്ടാ. അല്ലെങ്ങെ തകര്‍ത്തേനേ!” “പിന്നല്ലാതെ! ഇതിലും വലിയ എക്സ്റ്റേര്‍ണല്‍ ഓഡിറ്റ്‌ കണ്ടിട്ട് പോലും പതറിയിട്ടില്ല. പിന്നെയാണ് ഒരു ഇന്റേര്‍ണല്‍ ഓഡിറ്റ്‌!” കുറച്ച് കഴിഞ്ഞ് തിരിച്ച് ചെന്നപ്പോള്‍, ഓഡിറ്റര്‍ ചോദ്യം ചെയ്ത മഹതിയുടെ അടുത്ത് ഒരാള്‍ക്കൂട്ടം! “എന്തൊക്കെ ചോദിച്ചു?” “ഏയ്‌, അങ്ങനെ ഒന്നുമില്ല, ജനറല്‍ ആയിട്ടുള്ള കാര്യങ്ങള്‍ ഒക്കെ ഞാന്‍ പറഞ്ഞിട്ടുണ്ട്! പിന്നെ, പ്രൊജക്റ്റ്‌ സ്പെസിഫിക് ആയി ഒന്നും അറിയില്ലാന്നു പറഞ്ഞു! കോഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഡോക്യുമെന്‍റ് എവിടെയാനെന്നൊക്കെ ചോദിച്ചു. അതൊക്കെ പറഞ്ഞുകൊടുത്തു!” ഇത് കേട്ടപ്പോ തൊട്ടടുത്ത് നിന്ന ഒരു വിദ്വാന് ദേഷ്യം വന്നു. “അതെന്തിനാ കോഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഡോക്യുമെന്‍റ് കാണിച്ചു കൊടുക്കണേ? അതിന്റെ ഒന്നും ഒരാവശ്യവുമില്ല! അങ്ങനെ എന്തെങ്ങിലും ചോദിച്ചാല്‍ കോഡിംഗ് സ്റ്റാന്‍ഡേര്‍ഡ് ഒക്കെ കാണാപാടം ആണ്, എന്തെങ്ങിലും ഡൌട്ട് ഉണ്ടെങ്ങി ചോദിച്ചാമതി എന്ന് പറയണം!” ഒന്ന് രണ്ടു പേര്‍ ചേര്‍ന്ന് മൂപ്പരെ ഒരുകണക്കിന് സമാധാനിപ്പിച്ച് സീറ്റില്‍ കൊണ്ടിരുത്തി. "ഹോ! എന്തായാലും ഇവിടെ ഇരിക്കാഞ്ഞത് നന്നായി!" ഞങ്ങള്‍ വീണ്ടും ബഗ് ഡിസ്കഷനില്‍ വ്യാപൃതരായി!
ഇത് വരെ പറഞ്ഞ കാര്യങ്ങള്‍ക്ക് ഞങ്ങളുടെ കമ്പനിയില്‍ നടന്ന ഇന്റേര്‍ണല്‍ ഓടിറ്റുമായോ ബഗ്ഫിക്സിംഗുമായോ യാതൊരു ബന്ധവുമില്ലെന്നും, തികച്ചും സാ‌ങ്കല്‍പ്പികമാണെന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. എന്തായാലും ഇന്ന് തന്നെ ക്വാളിറ്റി പോളിസി പ്രിന്‍റ് എടുത്തു ക്യുബിക്കിളില്‍ ഒട്ടിച്ചേക്കാം!

Saturday, February 13, 2010

SMS ബാല്‍ക്കെണി

ഹൌ! എന്തൊരു വേദന! പണ്ടാറടക്കാന്‍ ഈ ജലദോഷം എന്നേം കൊണ്ടേ പോവുന്നാ തോന്നണെ!" ഇന്ന് രാവിലെ പറഞ്ഞ ആദ്യത്തെ തിരുവചനം ഏതാണ്ട് ഇതാണെന്ന് തോന്നുന്നു. ഇന്നലെ "മൈ നെയിം ഈസ്‌ ഖാന്‍" റിലീസ് ആയി. ആ വൃത്തികെട്ടോനോട് ഞാന്‍ ഇന്നലെ സെക്കന്റ്‌ ഷോയ്ക്ക് പോവാംന്ന് പറഞ്ഞതാ അപ്പൊ അവന്‍റെ ഒരു അപ്പ്രൈസല്‍ മീറിങ്ങും ഡിസൈന്‍ ട്രെയിനിങ്ങും! ഹും! അത് കാരണം ഇന്ന് നേരത്തെ എനീക്കേണ്ടി വന്നു കോപ്പ്. മണി 9:56. ഇന്നലെ വീട്ടില്‍ ഉള്ള എല്ലാ അവന്മാരും നാട്ടിലേക്ക് കെട്ടിയെടുത്തതുകൊണ്ട് ( വര്‍ഷത്തിലൊരിക്കല്‍ മാത്രം വീട്ടില്‍ പോവുന്ന ആത്മാര്‍ത്ഥ പണിക്കാരന്‍ അടക്കം ) ഇന്നലെ ഞാന്‍ ഒറ്റക്കായിരുന്നു. നമ്മക്ക് പിന്നെ പേടി എന്ന് പറയുന്നത് ലവ ലേശം ഇല്ലാത്തതു കൊണ്ട് ബെഡ് റൂമില്‍ കിടന്നില്ല.അകായിയില്‍ (Drawing Room) ലൈറ്റ് ഇട്ട് "ലോര്‍ഡ്‌ ഓഫ് ദി റിംഗ്സ്" സിനിമേം കണ്ടോണ്ടാ ഒറങ്ങീത്. നേരം വെളുത്തപ്പോ പാവം ലാപ്ടോപും ലൈറ്റും ഓണ്‍ ആയി കെടക്കുന്നുണ്ട്. ഞാന്‍ അത് രണ്ടും ഓഫാക്കി. ഓ ഇനീപ്പോ കുളിച്ചു റെഡി ആയി വരുംബോളെക്കും ഒരു സമയാവും. ആ ജോജപ്പനെ വിളിച്ചിട്ടാണെങ്കി എടുക്കുന്നില്ല. മുടിഞ്ഞ ഒറക്കാവും. കോപ്പന്‍! എല്ലാം കഴിഞ്ഞ് ഏറങ്ങാറായപ്പോളെക്കും മണി പതിനൊന്നേക്കാല്‍! നൂണ്‍ ഷോയ്ക്ക് ബുക്ക്‌ ചെയ്തിരുന്നതാ! SMS ബാല്‍ക്കണി, അഞ്ചു രൂപ പടായി!

SMS ബാല്‍ക്കണി എന്ന് പറഞ്ഞിട്ട് ഒരു പുത്തന്‍ സര്‍വീസ് നിലവില്‍ വന്നിട്ടുണ്ട് മനോരമയൊക്കെ കൊട്ടി ഘോഷിച്ച ഒരു വാര്‍ത്തയായിരുന്നു അത്. ഇവര്‍ വോഡഫോണ്‍, എയര്‍സെല്‍, തുടങ്ങിയ സെല്‍ കണക്ഷന്‍ പ്രൊവൈഡേര്‍സും പിന്നെ തിയറ്ററുകളും തമ്മില്‍ ടൈ അപ്പ്‌ ചെയ്തിട്ട്, SMS വഴി സിനിമ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്ന ഒരു സംവിധാനം ആണിത്. ഈ "നോ ഐഡിയ സ്റ്റാര്‍ സിങ്ങറി"ലേക്കൊക്കെ SMS അയക്കുന്ന പോലെ ഇതിനും ഉണ്ടൊരു ഫ്ലോര്‍മാറ്റ്! "book2 tvmanjali NS 13" എന്ന് വച്ചാ പതിമൂന്നാന്തിക്ക് അഞ്ജലി തിയറ്ററില്‍ നൂണ്‍ ഷോയ്ക്ക് രണ്ടു ടിക്കറ്റ്‌ എന്നാണ് അര്‍ഥം. ഈ മെസ്സേജ് 52627 ലേക്കയച്ചാമതി അഞ്ചുരൂപ അപ്പൊത്തന്നെ ബാലന്‍സീന്ന് കട്ടാവും. എന്നിട്ട് ഒരു മെസ്സേജ് റിപ്ലൈ കിട്ടും: "Booking code 01020921333 for MY NAME for NoonShow on 13th at Anjali. Collect 2 ticket(s) from Managers Office.To avoid cancellation,reach 45 min before show time,Movie&Timing are subject to change without notice,Please confirm with your local theaters for more information." പണ്ട് ഇത് പോലെ കൊറേ ബുക്ക്‌ ചെയ്തിട്ടുള്ളതാ. പക്ഷെ വലിയ കാര്യമൊന്നും ഉണ്ടായിട്ടില്ല. മുന്‍പ് ബുക്ക്‌ ചെയ്തിട്ടുള്ള സിനിമകളൊക്കെ വലിയ ഹിറ്റുകള്‍ ആയിരുന്നില്ല. അപ്പൊ കാന്‍റീനില്‍ ചെന്ന് "ചേട്ടാ ഒരു SMS ബുക്കിംഗ്" എന്ന് പറയുമ്പോളേക്കും കോഡ് പോലും ചോദിക്കാതെ ടിക്കറ്റ്‌ എടുത്തുതന്നിരുന്നു. ഇതാദ്യായിട്ടാ തെരക്കുള്ള പടത്തിന് SMS ബുക്കിംഗ്.

അവനെ ഇനി അവന്‍റെ റൂമില്‍ പോയി കുത്തിപ്പൊക്കി എണീപ്പിച്ചു റെഡിയാക്കി എടുക്കണം. പോണവഴിക്ക് ഞാന്‍ ഒരു SMS കൂടെ അയച്ചു. "book2 tvmanjali MT 13". ഇനി മാറ്റിനിയേ നടക്കൂ. ഭാഗ്യത്തിന് അതും ബുക്ക്‌ ആയി. അവടെ എത്തിയപ്പോഴേക്കും മൂപ്പര് പല്ലുതേപ്പൊക്കെ തൊടങ്ങിയിരുന്നു. "ഹൊ! ഇവന്‍ ഇത്ര ഡീസന്‍റ് ആണോ?" എനിക്കവനോട് ഒരു ബഹുമാനമൊക്കെ തോന്നി.


ന്നോം: "ഡാ നീ ഏതു കോ.. അതുവേണ്ട, ഏതു കോപ്പിലാഡാ പോയി കെടന്നേര്‍ന്നേ?"
ജോജപ്പന്‍: "ഞാന്‍ ഒറങ്ങുവായിരുന്നെടാ"
ന്നോം: "ഉം. ഒറക്കം! ഇനി എങ്ങനെ പടത്തിനു പോവും?"
ജോജപ്പന്‍: "അതിനെന്താ? ഇനീം സമയം കെടക്കുവല്ലേ?"
ന്നോം: "പ്ഫ നാറീ! പന്ത്രണ്ടരേടെ നൂണ്‍ ഷോ ഇനി നാളെ കാണാം!"
ജോജപ്പന്‍: "എടാ അതിനു ഈ നൂണ്‍ ഷോ മൂന്നുമണിക്കല്ലേ?"
ന്നോം: "ഡാ കോപ്പേ അത് മാറ്റിനിയാഡാ മാറ്റിനി!"
ജോജപ്പന്‍: "ആണോ? ഛെ! ഞാന്‍ അതാ ഉദ്ദേശിച്ചേ!"
ന്നോം: "ഞാന്‍ മാറ്റിനിക്ക് ബുക്ക്‌ ചെയ്തിട്ടുണ്ട്"
ജോജപ്പന്‍: "ഹൊ! യു ആര്‍ ഗ്രേറ്റ്‌!"
ന്നോം: "സുയിപ്പിച്ചത് മതിയെടെ, വാ പോയ് വല്ലതും ഞണ്ണിയിട്ട് തിയറ്റര്‍ലോട്ട് വിടാം!"

അങ്ങനെ മലബാര്‍ മഹളില്‍നിന്ന് മൂന്ന് പൊറോട്ടേം ബീഫ്‌ റോസ്റ്റും കഴിച്ച് ഞങ്ങള്‍ യാത്രയായി. തിയറ്ററിന്‍റെ മുന്നില്‍ സ്കൂള് വിട്ട പോലെ ആള്‍ക്കാര്‍! അടുത്ത ടാര്‍ഗറ്റ്, മാനേജേര്‍സ് ഓഫീസ്. അങ്ങനെ ഒരു ഐറ്റം അവടെ കാണാനില്ല! പിന്നെ വൈകിയില്ല കൗണ്ടറില്‍ ചെന്ന് ചോദിച്ചു.

കൗണ്ടര്‍ ചേട്ടന്‍: "പിന്നേ! നിങ്ങളോരോ മൊബൈലും കൊണ്ട് വന്നാ ടിക്കറ്റ്‌ എടുത്തു തരാനല്ലേ ഞങ്ങള്‍ ഇവിടെ ഇരിക്കണേ. പോടെയ്‌! പോടെയ്‌!"
ന്നോം: "ജാങ്കോ, നമ്മള്‍ പെട്ടുട്ടോ! ദീ ചേട്ടന് ഒന്നും അറിയില്ലാന്ന്!"

അപ്പോളേക്കും ജോജപ്പന് സ്പിരിറ്റ് കേറി. "എന്തുവാ ചേട്ടാ ഇത്? നമ്മള്‍ കാശു കളഞ്ഞു ബുക്ക്‌ ചെയ്തിട്ട് പിന്നെ എന്നാ പോക്രിത്തരമാ കാണിക്കണേ?"
കൌണ്ടര്‍ ചേട്ടന്‍: "ഞങ്ങള്‍ക്ക് നിങ്ങള്‍ പറയുന്ന ആരുമായും ഒരു ബന്ധവുമില്ല ഞങ്ങള്‍ക്ക് ഇവിടെ ഇന്‍റര്‍നെറ്റും ഇല്ല, ഒരു കോപ്പുമില്ല, ഫസ്റ്റ് ഷോ ടിക്കറ്റ്‌ ഉണ്ട് വേണേ തരാം!"

ആള്‍ടെ ഭാവം കണ്ടാ നമ്മളേതാണ്ട് അവിഹിത ബന്ധം ആരോപിച്ച പോലെയായിരുന്നു.

"ആഹാ! അത്രയ്ക്കായോ? ജോജപ്പാ പോയി നില്ലെടാ ഫസ്റ്റ് ക്ലാസ്സ്‌ ക്യുവില്‍! ഇന്ന് പടം കണ്ടിട്ട് തന്നെ ബാക്കി കാര്യം!" ഞാന്‍ വിളിച്ചുകൂവി.

ഒരവസ്സാന ശ്രമം എന്ന രീതിയില്‍ വോഡഫോണ്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചു.

"....താങ്കളുടെ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങള്‍ക്ക് ഒന്ന് അമര്‍ത്തുക. മൂല്യവര്‍ധിത സേവനങ്ങളെ പറ്റി അറിയാന്‍ രണ്ട് അമര്‍ത്തുക...."

"ഒലക്ക! പടം തീരുന്നതിനു മുന്‍പെങ്ങാനും പറഞ്ഞു തീര്വോ?"

കുറെ കഴിഞ്ഞു ഏതോ ഒരുത്തന്‍ ഫോണ്‍ എടുത്തു സംസാരം തൊടങ്ങി. ഞാന്‍ ഉള്ള കാര്യം പറഞ്ഞു കേള്‍പ്പിച്ചു.

"അവിടെ അങ്ങനെ ഒരു സര്‍വീസ് ഉണ്ട്. താങ്കള്‍ക്ക് തീര്‍ച്ചയായും അവിടെനിന്ന് ടിക്കറ്റ്‌ വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വോഡഫോണ്‍ സ്റ്റോറുമായി ബന്ധപെടുക പീ...പീ...പീ" അവന്‍ കട്ടെയ്തു. ഞാന്‍ വീണ്ടും കൗണ്ടര്‍ ലക്ഷ്യമാക്കി നീങ്ങി.

ന്നോം: "ചേട്ടാ ഈ SMS ബുക്കിംഗ്?"
കൗണ്ടര്‍ ചേട്ടന്‍: "ഇത്രേം നേരം എവിടായിരുന്നു? ഒരു മണിക്ക് വന്നെങ്ങെ തരായിരുന്നു."
ന്നോം: "ചേട്ടാ അപ്പൊ നേരത്തെ വന്നപ്പോ പറഞ്ഞതോ?"
കൗണ്ടര്‍ ചേട്ടന്‍: "ആര് പറഞ്ഞു? എപ്പോ പറഞ്ഞു?"
ന്നോം: "എന്തായാലും ചേട്ടാ, നാല്‍പ്പത്തഞ്ചു മിനിറ്റ് മുന്‍പേ വരാനേ പറഞ്ഞിട്ടുള്ളൂ. ദേ ഇപ്പൊ 1.44 അല്ലെ ആയുള്ളൂ?"
കൗണ്ടര്‍ ചേട്ടന്‍: "നാല്‍പ്പത്തഞ്ചോ? അവര്‍ക്കങ്ങനെ പറയാം."
ന്നോം: "ആര്‍ക്ക്? ഇയ്യാളിതെന്തോക്കെയാ പറയണേ? ഇവിടെ ഞാന്‍ കാശ് കളഞ്ഞു ബുക്കെയ്തതാ".
കൗണ്ടര്‍ ചേട്ടന്‍: "അവരും ഞങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല വേണേ പോയി കമ്പ്ലൈന്‍റ് കൊടുക്ക്‌!"

ഛെ! ഡെസ്പ്! വെറുതെ കൊറച്ചു ഡയലോഗ് വേസ്റ്റ് ആക്കി. തിരിച്ചു പോവേണ്ടി വരുമോ? ഇങ്ങനെ ചിന്തിച്ചു സമയം കളയുമ്പോളാ ഞാന്‍ ആ കാഴ്ച കണ്ടത്. ലേഡീസ്‌ ക്യുവില്‍ അഞ്ചാറാളേ ഉള്ളൂ. അവരാണെങ്ങില്‍ പല പല ചേട്ടന്മാര്‍ക്ക് ചുമ്മാ ഫ്രീ ആയി ടിക്കറ്റ്‌ എടുത്തു കൊടുത്തോണ്ടിരിക്കുന്നു. "രണ്ട് ടിക്കറ്റ്‌ എടുത്തു തര്വോ" എന്ന് ചോദിക്കാന്‍ എന്‍റെ അഭിമാനം അഥവാ ധൈര്യം അനുവദിച്ചില്ല. അപ്പോഴേക്കും ജോജപ്പന്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ ഒപ്പിച്ചിരുന്നു. "അവന്‍റെ ഒരു SMS ബാല്‍ക്കണി! മനുഷ്യനെ മെനക്കെടുത്താന്‍" ജോജപ്പന്‍റെ ആ വാക്കുകള്‍ക്ക് മറുപടി പറഞ്ഞില്ല. ഇതുവരെ SMS ബുക്കിംഗ് നടത്തി വെറുതെ കളഞ്ഞ കാശിനെ പറ്റിയായിരുന്നു അപ്പോള്‍ എന്‍റെ ചിന്ത.

Wednesday, February 10, 2010

അപ്പ്രൈസല്‍ അഥവാ കൊലവിളി - കന്നി പോസ്റ്റ്‌!

അപ്പൊ ഐശ്വര്യായിട്ട് ബ്ലോഗങ്ങ്ട് ആരംഭിക്യാ! ഈ പാതിര നേരത്ത്‌ എനിക്ക് പ്രത്യേഗിച്ചൊന്നും എഴുതാന്‍ തോന്നുന്നില്ല്യ. എന്നാലും ഈ നേരം വരെ കുത്തിരുന്ന്‍ പണിതതല്ലേ? എന്തേലും എഴുതീല്ലെങ്ങെ മോശല്ലേ?

ഇന്ന് ഓഫീസില്‍ "കൊലവിളി" ആയിരുന്നു. ങ്ഹാ! അതെന്നെ, അപ്പ്രൈസല്‍! സെല്‍ഫ് റേറ്റിംഗ് എന്നു പറഞ്ഞിട്ട് ഒരു പരിവാടീണ്ട്. ഞാനാണെങ്ങെ പറ്റാവുന്നതില്‍ മാക്സിമം ഇട്ടുകൊടുത്തു. ഇനി നമ്മളായിട്ട് കുറച്ചൂന്നുവേണ്ട. സലിംകുമാര്‍ പറഞ്ഞ പോലെ നമ്മളായിട്ട് എന്തിനാ ശത്രുവിന്‍റെ കയ്യില്‍ ആയുധം കൊണ്ട് കൊടുക്കണേ?

ബട്ട്‌, നോ രക്ഷ! മൊതലാളിമാര്‍ നമ്മക്കിട്ടൊരു റേറ്റിംഗ് ഇടുന്ന ചടങ്ങുണ്ട്. അപ്പ്രൈസല്‍ മീറ്റിംഗ്. രണ്ടു മൂന്നു ദിവസായി എല്ലാര്ക്കും ഇതെന്ന്യാ പറയാനു‍‌‍ള്ളേ! മീറ്റിംഗ് നടക്കുന്ന ഹാളിന്‍റെ അതിലേ നടന്നാ കാണാം കൊല്ലാക്കൊല! മിക്കവരും പലപ്പോഴായി ഇങ്ങനെ പോയി ചുറ്റിയടിച്ച്‌ വന്നിട്ട് പറയും, വിശേഷങ്ങള്‍! ഞാന്‍ ഈ പറഞ്ഞപോലെ അതിലേ ഒന്ന് പാസ് ചെയ്തപ്പോ കാണാന്‍ കഴിഞ്ഞത് പുലി ആയി ഇവിടുന്ന് പോയ പലരും പൂച്ചക്കുട്ടിയെ പോലെ അടങ്ങി ഒതുങ്ങി ഇരിക്കുന്ന കാഴ്ചയാണ്.

അങ്ങനെ എന്‍റെ ഊഴമായി. ഇനി എന്‍റെ നമ്പര്‍! പറയേണ്ട പോയിന്‍റ്സ് ഒക്കെ മനസ്സില്‍ പറഞ്ഞുകൊണ്ട് ആ സിംഹക്കൂട്ടിലേക്ക് ഞാന്‍ കാലെടുത്തുവച്ചു. വന്നപാടെ എന്നെ ഒരു മൂലയില്‍ പിടിച്ചിരുത്തി. "രാഗേഷ്‌, നിങ്ങള്‍ നിങ്ങളുടെ സ്കില്‍സ് ശരിക്കും യുട്ടിലൈസ് ചെയ്യുന്നില്ല എന്നുള്ളതാണ് ഞങ്ങള്‍ക്കുള്ള മെയിന്‍ കമന്റ്‌! പച്ചക്ക് ചോദിക്കട്ടെ? ഉഴപ്പുന്നുണ്ടോ?" അപ്രൈസല്‍ മീറ്റിംഗില്‍ ഇരിക്കുന്ന ഒരു സുഹൃത്തിന്റെ ചോദ്യം കേട്ട് എന്‍റെ കണ്ണ് നറഞ്ഞുപോയി. എന്നെ ഇത്രയ്ക്കു മനസ്സിലാക്കിയ മഹാന്മ്മാരുടെ കീഴില്‍ ആണോ ഞാന്‍ പണിയെടുക്കുന്നത്?. തീരെ പ്രതീക്ഷിക്കാത്ത ചോദ്യങ്ങള്‍ വന്നതോണ്ടാണെന്ന് തോന്നുന്നു, ഓര്‍മിച്ചു വച്ച പോയിന്‍റ്സ് ഒന്നും എടുത്തലക്കാന്‍ പറ്റിയില്ല. പക്ഷെ മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങാന്‍ നില്‍ക്കുമ്പോളും എനിക്ക് ഒരു നിരാശ തോന്നിയില്ല. എന്താണെന്നറിയില്ല ഒരു വൃത്തികെട്ട ആശ്വാസം. പ്രതീക്ഷിച്ച റേറ്റിംഗ് കിട്ടിയോന്ന് ചോദിച്ചാ അറിയില്ല്യ.

ഇതോടെ എനിക്കൊരു കാര്യം മനസ്സിലായി. നമ്മള്‍ എന്ത് ചെയ്തു എന്നുള്ളതല്ല, എന്ത് ചെയ്തില്ല എന്നുള്ളതാണ് കാര്യം.


വാല്‍കഷണം: എനിക്ക് അപ്പ്രൈസല്‍ നടത്തിയ ആള്‍ക്കാരില്‍ ആരെങ്ങിലും ആണ് താങ്കള്‍ എങ്കില്‍ ഇത് മനസ്സില്‍ വച്ച് അടുത്തതില്‍ എനിക്കിട്ട് പണിയരുത്! വേറൊന്നും കിട്ടാത്തോണ്ട് ചുമ്മാ ഒന്ന് പൊലിപ്പിച്ചതാ!